സൗദിയിൽ മാർച്ച് മുതൽ നടപ്പിലാക്കുന്ന പുതിയ തൊഴിൽ പരിഷ്‌കാരങ്ങളിൽ തൊഴിൽ മന്ത്രാലയം അഭിപ്രായം സ്വീകരിക്കുന്നു. സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജ്‌ഹിയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. എഴുപത് വർഷത്തെ രാജ്യത്തെ കഫാല സംവിധാനം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ പരിഷ്‌കാരങ്ങൾ ഉണ്ടാകുന്ന പരിഷ്‌കരണത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിലവിലെ മുഴുവൻ പ്രശ്‌നങ്ങളും അവസാനിക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങളാണ് കൊണ്ട് വരുന്നത്. പുതിയ തൊഴിൽ പരിഷ്കാരങ്ങളിൽ വിദേശികളുടെ എക്‌സിറ്റ് റീ എൻട്രിക്കുള്ള പണം തൊഴിലാളികൾ തന്നെ അടക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നിലവിലെ നിയമവ്യവസ്ഥയിലെ മിക്ക ഖണ്ഡികകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും പിഴയടക്കമുള്ള എല്ലാ ചെലവുകൾ, സ്‌പോണ്‍സര്‍ഷിപ് മാറ്റം, പ്രൊഫഷന്‍ മാറ്റം, മൃതദേഹം നാട്ടിലെത്തിക്കല്‍, തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് എന്നിവ തൊഴിലുടമയാണ് വഹിക്കേണ്ടത്.