സ്വദേശിവത്ക്കരണം നടപ്പിലാക്കി തുടങ്ങിയ സൗദിയിൽ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു തുടങ്ങി എന്നു റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്‌റ്റേറ്റ്-ഫ്‌ളാറ്റ് ലോബി സ്വദേശിവത്ക്കരണത്തിനെതിരെ പരസ്യമായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. സ്വദേശിവത്ക്കരണത്തിലും പൊതുമാപ്പിലും നാടുവിട്ട പതിനായിരക്കണക്കിനു പ്രവാസികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റുകളില്‍ പലതും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന നിലയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയോടെ റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കാരണം നടപ്പിലാക്കി. എന്നാല്‍ ഭൂരിഭാഗവും വിദേശികള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ പകരം സ്വദേശികളെ കിട്ടാത്തതിനാല്‍ പ്രതിസന്ധി നേരിടുകയാണ്. ഇതുമൂലം റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ പലതും അടച്ചു പൂട്ടി എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവശേഷിക്കുന്നവയില്‍ നിന്നു വിദേശികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ചു. ജൂണില്‍ വനിതകള്‍ വാഹനം ഒടിച്ചു തുടങ്ങുന്നതോടെ 10 ലക്ഷം പ്രവാസി ഡ്രൈവര്‍മാര്‍ തൊഴില്‍ ഭീഷണി നേരിട്ടേക്കും എന്നും സൂചനകള്‍ ഉണ്ട്. കുടുംബ ഡ്രൈവര്‍മാര്‍ അടക്കം 14 ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ സൗദിയില്‍ ഉണ്ടെന്നു കണക്കാക്കുന്നു.
റെന്റ് എ കാറുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കാരണം നടപ്പിലായതോടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 14,000 മലയാളികള്‍ക്കു തൊഴില്‍ നഷ്ട്ടപ്പെടും. ഇതിനിടയില്‍ 20 മേഖലകളില്‍ കുടി സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ പ്രഖ്യാപിച്ച 12 മേഖലകള്‍ക്കു പുറമേ പുതിയതായി 8 മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രവാസി കുടുംബങ്ങള്‍ക്കു കനത്ത ആശ്രിതലെവി ഏര്‍പ്പെടുത്തിയതോടെ വിദേശികള്‍ കൂട്ടത്തോടെ കുടുംബങ്ങളെ നാട്ടിലേയ്ക്കു തിരിച്ചയച്ചതാണ് ഇത്തരത്തില്‍ ഫ്‌ലറ്റുകള്‍ അടഞ്ഞു കിടക്കാന്‍ കാരണമായത്. എന്നാല്‍ ഇതു നികുതി വരുമാനത്തില്‍ വന്‍ ചോര്‍ച്ച തന്നെ ഉണ്ടാക്കും. നിക്ഷേപത്തിനുള്ള പലിശ പോലും ലഭിക്കാത്ത വിധം ഈ മേഖല വന്‍ പ്രതിസന്ധിയിലേയ്ക്കാണു പോകുന്നത്. പുതിയ വ്യവസായ സംരഭങ്ങളും ഫ്‌ളാറ്റുകളും നിര്‍മ്മിക്കാന്‍ ഈ പ്രതിസന്ധി തടസമാകുന്നതു മൂലം ഭൂമി ഇടപാടുകളും നിലച്ചു തുടങ്ങി.