ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഓരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത് മലയാളികളെയാണ്. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ആയിരക്കണക്കിന് വരുന്നവരുടെ തൊഴില്‍ ഇല്ലാതാക്കിയ കമ്പനി നടപടിക്കെതിരെ ജനങ്ങളുടെ രോഷം ആളികത്തുകയാണ്. ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂടി വ്യക്തമാക്കുന്നതായി മാറുന്നു പല സംഭവങ്ങളും.
സൗദി അറേബ്യയിലെ മക്കയില്‍ ആളുകള്‍ ഏഴോളം ബസുകള്‍ അഗ്നിക്കിരയാക്കിയ ഒരു സംഭവം നടന്നു. സൗദിയിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദനില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കമ്പനിയുടെ പുറത്തു നിന്ന വാഹനങ്ങളായിരുന്നു തൊഴിലാളികള്‍ അഗ്നിക്കിരയാക്കിയത്. 25,000 ത്തോളം ജോലിക്കാരെയാണ് കമ്പനി ഒറ്റയടിക്ക് വഴിയാധാരമാക്കിയത്. ഏഴ് മാസത്തോളമായി ഇവര്‍ക്ക് ശമ്പളവും നിഷേധിക്കപ്പെട്ടു. പലരും എല്ലാം നഷ്ടപ്പെട്ടവരായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.
ആഗോള തലത്തിലുണ്ടായ എണ്ണവിലയുടെ ഇടിവും ഒപ്പം സാമ്പത്തിക പ്രശ്‌നങ്ങളും ഗള്‍ഫ് മേഖലയെ ആഴത്തില്‍ ബാധിക്കുകയായിരുന്നു. സമ്പന്നരെന്ന് പേരുകേട്ട രാജ്യങ്ങള്‍ അങ്ങനെ പടുകുഴിലേക്ക് നീങ്ങുകയാണ്. 20ലക്ഷത്തിലധികം വരുന്ന മലയാളികളാണ് ഗള്‍ഫ് മേഖലയില്‍ വിവിധ രാജ്യങ്ങളിലായി ജോലിചെയ്യുന്നത്. . 24,374 കോടി രൂപ ഇവര്‍ ഒരു വര്‍ഷം നാട്ടിലേക്കയക്കുന്നു. പ്രവാസികളുടെ വിഹിതം കേരളത്തെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക ഭദ്രത തന്നെയാണെന്ന വസ്തു ആര്‍ക്കും നിഷേധിക്കാന്‍ സാധക്കില്ല. എന്നാല്‍ ഇതിനൊക്കെ ഇപ്പോള്‍ മാറ്റം വരികയാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1000 കോടിയുടെ കുറവ് വിദേശ വരുമാനമാണ് രേഖപ്പെടുത്തിയത്.
മൂന്ന് വര്‍ഷം ഈ അവസ്ഥ തുടര്‍ന്നാല്‍ പ്രവാസികളുടെ സാമ്പത്തിക ശേഷി തകരാറിലാകും എന്നാണു വിലയിരുത്തുന്നത്. ഗള്‍ഫിലും ഒപ്പം അന്യ സംസ്ഥാനത്തും ജോലി തേടി ജീവിക്കുന്ന മലയാളികള്‍ വലിയ ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങളും എണ്ണവിലയുടെ ഇടിവും കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന വന്‍ തൊഴിലില്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com