ആലപ്പുഴ: പള്ളിയിൽ പോകുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യാത്തതിന് മകന്‍ മാപ്പെഴുതി നല്‍കാഞ്ഞതിനാല്‍ മാതാപിതാക്കളുടെ ശവസംസ്‌കാരം സെമിത്തേരിയില്‍ നടത്താന്‍ അനുവദിക്കാതെ പള്ളി അധികൃതർ. ഇതിനെ തുടർന്ന് ഇരുവരുടെയും മൃതദേഹം മകനായ ഷിജു സ്വന്തം വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. ചേര്‍ത്തലയിലെ സെന്റ് ആന്‍സ് പള്ളിവികാരിയുടേയും കമ്മിറ്റിയുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ചേര്‍ത്തല കളവംകോട്ടെ ചേനാട്ട് വീട്ടില്‍ എം.പി ലീലാമ്മയുടെ മൃതദേഹമാണ് ആദ്യം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്നത്. പിന്നീട് കഴിഞ്ഞ ബുധനാഴ്ച മരിച്ച ഷിജുവിന്റെ പിതാവ് അഡ്വക്കറ്റ് ജോര്‍ജിന്റെയും സംസ്‌കാരം സെമിത്തേരിയില്‍ നടത്താന്‍ അനുവദിക്കാതെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കേണ്ടിവന്ന സംഭവമാണ് ഇപ്പോള്‍ ക്രൈസ്തവസഭയ്ക്കുള്ളില്‍ ചര്‍ച്ചയാകുന്നത്. പള്ളിയിലെ കുര്‍ബാനയ്ക്കും മറ്റ് ചടങ്ങുകള്‍ക്കും പങ്കെടുക്കാത്തതിന് മാപ്പെഴുതി നല്‍കണമെന്ന പള്ളിയധികൃതരുടെ നിര്‍ദേശം മകന്‍ ഷിജു നിഷേധിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമെന്ന് നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ അധ്യാപിക അധ്യാപിക എം.പി ലീലാമ്മയുടെ മരണവിവരം സെപ്തംബര്‍ മൂന്നിന് മകന്‍ ഷിജു ഇടവകയായ സെന്റ് ആന്‍സ് പള്ളിയിലെത്തി അറിയിച്ചിരുന്നു. പള്ളിയധികൃതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താന്‍ സ്ഥിരമായി പള്ളിയില്‍ പോകാറില്ലെന്ന് ഷിജു പറയുന്നു. ഇക്കാര്യത്തില്‍ മാപ്പെഴുതി തരണമെന്ന് പള്ളി വികാരിയുള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മാതാവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഷിജു പറയുന്നു. ഇതിനിടെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ തുടര്‍ന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് ആയ അഡ്വ. പോളച്ചന്‍ പുതുപ്പാറ വഴി ഷിജു പള്ളിവികാരിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എറണാകുളം അങ്കമാലി രൂപതയും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ബുധനാഴ്ച ഷിജുവിന്റെ പിതാവ് അഡ്വ. ജോര്‍ജ് ചേനാട്ട് മരിക്കുന്നത്. ലീലാമ്മയുടെ ശവസംസ്‌കാരം വിവാദമായതിനെതുടര്‍ന്ന് പള്ളിവികാരി ഫാ. ആന്റണി സി.എം.ഐ ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ഷിജുവിന്റെ വീട്ടിലെത്തി പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അമ്മയുടെ അടുത്ത് തന്നെ സംസ്‌ക്കരിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഷിജു നിര്‍ദേശം തള്ളുകയായിരുന്നു. . മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിരോധം മാതാപിതാക്കളോട് കാണിക്കേണ്ട കാര്യമില്ലെന്നായിരുന്നു സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാടിന്റെ പ്രതികരണം.
എന്നാല്‍ പള്ളിയില്‍ സംസ്‌ക്കരിക്കാന്‍ അനുവാദം നല്‍കിയിട്ടും മകന്‍ സമ്മതിച്ചില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മകനോടുള്ള ദേഷ്യത്തിന് വിശ്വാസിയായ അമ്മയുടെ മൃതദേഹത്തെ അപമാനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ ജോയിയും വ്യക്തമാക്കി.
കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: