HomeUncategorizedഇരട്ട ജീവപര്യന്തം എന്നൊന്നില്ല, യഥാർത്ഥത്തിൽ എന്താണ് ജീവപര്യന്തം ? അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വൈറലാകുന്നു...

ഇരട്ട ജീവപര്യന്തം എന്നൊന്നില്ല, യഥാർത്ഥത്തിൽ എന്താണ് ജീവപര്യന്തം ? അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വൈറലാകുന്നു !

ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ചുകൊണ്ട് കോടതി വിധി വന്നത് ഇന്നാണ്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. സമാനതകളില്ലാത്ത കുറ്റകൃത്യമായതുകൊണ്ടുതന്നെ കോടതിയുടെ വിധിയും സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രതിയുടെ ശിക്ഷ കുറഞ്ഞുപോയെന്നും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചില്ലെന്നുമാണ് ഒരുവിഭാഗത്തിന്റെ വിമര്‍ശനം. എന്നാൽ ഇക്കാര്യത്തിൽ അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇരട്ട ജീവപര്യന്തം എന്നൊന്നില്ല; യാഥാര്‍ഥ്യം ഇങ്ങനെ…

‘ജീവപര്യന്തമെന്നാല്‍ 14 വര്‍ഷമല്ല, മരണം വരെ ജയിലില്‍ എന്നാണര്‍ത്ഥം, ഇരട്ട ജീവപര്യന്തവും ഇല്ല എന്നാണ് നിയമം; സിസ്റ്റര്‍ അഭയ കൊല കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കപ്പെട്ടത് ഏറ്റവും ഉദാത്തമായ മാതൃകയാണ്. വധശിക്ഷ ഒഴിവാക്കിയത് കോടതിയുടെ ഉന്നതമായ നീതി ബോധമാണ്.

ഈ അവസരത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിധാരണ പടരാന്‍ സാധ്യതയുള്ള കാര്യം ‘ജീവപര്യന്തം ശിക്ഷ ‘ എന്നതിലെ സംശയങ്ങളാണ് എന്നതിനാല്‍ ജീവപര്യന്തം ശിക്ഷായുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റുക; ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക ? ജീവപര്യന്തം 14 വര്‍ഷമാണെന്ന് തെറ്റിദ്ധരിച്ച്‌ ജഡ്ജിമാരെ തെറി പറയുന്നവര്‍ അറിയാന്‍: അഭയ വധക്കേസ് കേസ് മുഖ്യപ്രതികള്‍ മരണം വരെ ജയിലില്‍ കഴിയണം.

ജീവപര്യന്തം ശിക്ഷ എന്നാല്‍ എന്ത് ?

ഒരു ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമപ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അര്‍ഥം.

അപ്പോള്‍ ജീവപര്യന്തമെന്നാല്‍ 14 വര്‍ഷമാണെന്ന് പറയപ്പെടുന്നതോ ?

പൂര്‍ണമായും തെറ്റാണ്.ഇന്ത്യന്‍ ഭരണഘടനയിലോ ഏതെങ്കിലും നിയമത്തിലോ ജീവപര്യന്തമെന്നാല്‍ 14, 20, 50 വര്‍ഷമാണെന്ന് പറയുന്നില്ല. ജീവപര്യന്തം ശിക്ഷയെന്നാല്‍ ജീവിതാവസാനം വരെ തടവ് ശിക്ഷ എന്നാണ് അര്‍ഥം.

ഏത് നിയമത്തിലാണ് ജീവപര്യന്തം ജീവിത അവസാനം വരെ തടവാണെന്ന് പറഞ്ഞിട്ടുള്ളത് ?

വിവിധ സുപ്രിംകോടതി വീധികളില്‍ ഇക്കാര്യം വ്യക്തമായി സുപ്രിംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. 2012 ല്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് മദന്‍ ബി ലോകൂറും അടങ്ങിയ ബഞ്ച് ഇക്കാര്യം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോള്‍ ജീവപര്യന്തം 14 വര്‍ഷമാണ് എന്നത് തെറ്റായ വാര്‍ത്തയാണോ ?

തീര്‍ച്ചയായും തെറ്റായ അറിവാണ്. 2012 ല്‍ ഇക്കാര്യം സുപ്രിംകോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ‘It appears to us there is a misconception that a prisoner serving a life sentence has an indefeasible right to be released on completion of either fourteen years or twetny years imprisonment. The prisoner has no such right. എന്നാണ് കോടതി വ്യക്തമാക്കിയത്.

ഇരട്ട ജീവപര്യന്തം എന്ന ശിക്ഷ യഥാര്‍ഥത്തില്‍ ഇല്ലേ ?

ഇല്ല. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച്‌ വിചാരണ കോടതികള്‍ക്ക് CrPC 31 പ്രകാരം രണ്ടും മൂന്നും ജീവപര്യന്തം നല്‍കാമെങ്കിലും അക്ഷരാര്‍ഥത്തില്‍ അത് യുക്തിയില്ലാത്ത നടപടിയാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. Any direction that requires the offender to undergo imprisonment for life twice over would be anomalous and irrational for it will disregard the fact that humans, like all other living beings, have but one life to live,’ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.

ഇരട്ട ജീവപര്യന്തം അപ്പോള്‍ എങ്ങനെ ആയിരിക്കും അനുഭവിക്കുക?

ആയിരം ജീവപര്യന്തം നല്‍കിയാലും ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. Multiple life sentences will be served concurrently and not consecutivelyഎന്നാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും നിയമവും.

 

14 വര്‍ഷത്തെ തടവ് കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് അവകാശമുണ്ടോ ?

ഇല്ല. ഒരുത്തരത്തിലുള്ള അവകാശമോ, ഏതെങ്കിലും നിയമമോ ഇല്ല.
“A convict undergoing life imprisonment is expected to remain in custody till the end of his life, subject to any remission granted by the appropriate government,” a bench of Justices K.S. Radhakrishnan and Madan B. പറഞ്ഞിട്ടുള്ളത്.

അങ്ങനെയെങ്കില്‍ എങ്ങനെയാണ് ജീവപര്യന്തം പ്രതികള്‍ 14 വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങുന്നത് ?

അവിടെയാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. ക്രിമിനല്‍ പ്രൊസീജയര്‍ കോഡിലെ 432 വകുപ്പ് പ്രകാരം തടവ് പുള്ളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ശിക്ഷാ ഇളവുകള്‍ നല്‍കാനുള്ള അധികാരമുണ്ട്. എന്നാല്‍, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കില്‍ CrPC 433 A പ്രകാരം അയാള്‍ ചുരുങ്ങിയത് 14 വര്‍ഷക്കാലമെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കണം. ഈ 14 വര്‍ഷത്തെയാണ് ജീവപര്യന്തം കാലയളവായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുള്ളത്.

ഏതൊക്കെ ജയില്‍പുള്ളികളെയാണ് 14 വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാനങ്ങള്‍ക്ക് മോചിപ്പിക്കാന്‍ സാധിക്കുന്നത് ?

എത്ര ചെറിയ ശിക്ഷ ലഭിച്ച ആളാണെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിച്ച ആളാണെങ്കിലും ജയിലിലെ പ്രതിയുടെ പെരുമാറ്റം, രോഗാവസ്ഥ, കുടുംബാംഗങ്ങളുടെ അവസ്ഥ, സമസ്ഥാന സര്‍ക്കാരിന് ശരിയാണെന്നും, ആവശ്യമാണെന്നും തോന്നുന്ന മറ്റ് സാഹചര്യങ്ങള്‍ ഇവ കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാവുന്നതാണ്. പക്ഷെ, ജീവപര്യന്തം പ്രതികളെ CrPC 432 പ്രകാരം മോചിപ്പിക്കുമ്ബോള്‍ പ്രതി 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്.

ശിക്ഷ അനുഭവിക്കുന്ന പ്രതികളെ ഒന്നാകെ ഒരുമിച്ച്‌ ഇത്തരത്തില്‍ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കരുതെന്ന് സുപ്രിംകോടതി വിധി നിലവിലുണ്ട്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് പറഞ്ഞ് കോടതികളെയും, ജഡ്ജിമാരെയും തെറിവിളിക്കുന്നതിന് മുമ്ബ് എന്റെ സുഹൃത്തുക്കള്‍ അല്‍പം വിവേകം കാണിക്കുക. നിയമം ശരിയായി അറിയാന്‍ ശ്രമിക്കുക. കോടതിയും നിയമവ്യവസ്ഥയും ലഭ്യമായ എല്ലാ തെളിവുകളും, സാക്ഷിമൊഴികളും അടിസ്ഥാനപ്പെടുത്തി പരമാവധി ശിക്ഷ നല്‍കിക്കഴിഞ്ഞു.

ജീവിതാവസാനം വരെ പ്രതികളെ ജയിലിടുക എന്ന വധശിക്ഷയെക്കാള്‍ കഠിനമായ വലിയ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. 14 വര്‍ഷക്കാലം കിട്ടുന്നതിന് ശേഷം ആ മനുഷ്യമൃഗങ്ങള്‍ പൊടീം തട്ടി പുറത്തിറങ്ങാതിരിക്കാന്‍ ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഈ മഹാപാപികളെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറക്കില്ല എന്നുറപ്പുള്ള നട്ടെല്ലുള്ള സര്‍ക്കാരിനെ വോട്ടുചെയ്ത് ജയിപ്പിക്കേണ്ടത് നിങ്ങള്‍ പൊതുജനമാണ്. കോടതികള്‍ അവരുടെ പങ്ക് ഉത്തരവാദിത്തത്തോടെ വഹിച്ചിരുന്നു ഇനി ജനങ്ങളും ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരും ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കാതിരുന്നാല്‍ മതി.

അഡ്വ.ശ്രീജിത്ത് പെരുമന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments