പ്രീയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു വെള്ളാനകളുടെ നാട്. ചിത്രത്തില്‍ കുതിരവട്ടം പപ്പു മതിലിടിച്ച് തകര്‍ത്ത റോഡ് റോളര്‍ കോഴിക്കോട്ട് വീണ്ടും ലേലത്തിനെത്തി. കാലപ്പഴക്കം കൊണ്ട് തുരുമ്ബെടുത്തതിനാല്‍ ഇനി ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് വണ്ടി പൊതുമരാമത്ത് വകുപ്പ് ലേലത്തിന് വച്ചത്. വാഹനം വാങ്ങാന്‍ എത്തിയത് പത്തിലേറെ പേരാണ്. ഒടുവിൽ 1.99 ലക്ഷം രൂപയ്ക്കാണ് കരാറുകാരനായ മുഹമദ്ദ് സാലിഹ് പൊതുമരാമത്തില്‍ നിന്ന് സൂപ്പര്‍താരമായ റോഡ് റോളര്‍ ലേലത്തില്‍ പിടിച്ചത്. മതിപ്പ് വിലയേക്കാള്‍ ഇരുപതിനായിരം അധികം ചിലവാക്കിയാണ് സാലിഹ് ഈ റോഡ് റോളര്‍ സ്വന്തമാക്കിയത്.
പക്ഷെ റോളർ ഉരുളണമെങ്കില്‍ കുറച്ച് പണിയാണ്. കൊണ്ടുപോകാന്‍ ആനയോ ജെസിബിയോ തന്നെ വേണ്ടിവരും. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 1983 മോഡല്‍ റോളര്‍ 2016 വരെ കുഴപ്പമില്ലാതെ ഓടിയതാണ്. പക്ഷെ കഴിഞ്ഞ നാല് വര്‍ഷമായി അനക്കമില്ലാതെ കിടപ്പാണ്. സിനിമയിൽ മോഹൻലാൽ കഥാപാത്രമായ സിപി നായര്‍ ഉപയോഗിച്ചിരുന്നപ്പോഴത്തേക്കാള്‍ കഷ്ടമാണ് റോളറിന്റെ ഇപ്പോഴത്തെ അവസ്ഥ. ഉപയോഗിക്കാൻ ആയില്ലെങ്കിലും ഒരു സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഓർമയിൽ അവൻ ഇനി സാലിഹിന്റെ കൈകളിൽ സുരക്ഷിതം.