കരുനാഗപ്പള്ളി: അഴീക്കൽ പുലിമുട്ടിനു സമീപം വെള്ളക്കെട്ടിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ ദമ്പതികൾ അറസ്റ്റിൽ. ജനിച്ചതു പെൺകുഞ്ഞായതിനാൽ ദിവസങ്ങളോളം ഉപദ്രവിച്ച ശേഷം തലയ്ക്കടിച്ചു കൊന്നു കടലിൽ തള്ളുകയായിരുന്നെന്ന് ഇവർ മൊഴി നൽകി. കായംകുളം പണ്ടകശാല മുറ്റത്തു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഉത്തർപ്രദേശ് പണ്ഡായ്പൂർ ഹരിമഹ് വാവാ സ്വദേശി വി. ബാഷ്ദേവ് (45), ഭാര്യ പ്രതിഭ (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ പതിനാറിനാണ് ആറുമാസമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.
കായംകുളം മാർക്കറ്റിനു സമീപം ഉത്തരേന്ത്യൻ ദമ്പതികൾ താമസിക്കുന്നുണ്ടെന്നും അവരോടൊപ്പമുണ്ടായിരുന്ന കുട്ടിയെ കാണാനില്ലെന്നുമുള്ള വിവരം പൊലീസിനു ലഭിച്ചു. കുട്ടിയെ ബന്ധു ഉത്തർപ്രദേശിലേക്കു കൊണ്ടുപോയെന്നാണ് സമീപ വീടുകളിലും മറ്റും ഇവർ പറഞ്ഞിരുന്നത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇരുവരെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പെൺകുട്ടി ജനിച്ചപ്പോൾ മുതൽ ഒഴിവാക്കാൻ ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെ കുട്ടിയുടെ കൈകാലുകൾ പിടിച്ചൊടിച്ച ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയിരുന്നു. പരിശോധിച്ച ഡോക്ടർ പൊലീസിനെ അറിയിക്കാൻ നിർദേശിച്ചപ്പോഴേക്കും ഇവർ മുങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
നിരന്തരം കടുത്ത പീഡനങ്ങൾ ഏൽപ്പിച്ചിട്ടും മരിക്കാതിരുന്നതോടെ കഴിഞ്ഞ 12നു രാത്രി ബാഷ് ദേവ് കട്ടിൽക്കാലിൽ കുഞ്ഞിന്റെ തല ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും ചേർന്ന് മൃതദേഹം പൊതിഞ്ഞ് അടുത്തദിവസം ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ അഴീക്കൽ ബീച്ച് ഭാഗത്ത് എത്തി പുലിമുട്ടിൽ കല്ലുകൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു. അന്ത്യകർമങ്ങൾ നടത്തിയതായും ഇവർ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.