അന്ന് ഇമ്രാന്‍ ഷെയ്ഖ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു. ഇന്ന് ഒരു നേരത്തെ അന്നത്തിനു പഴയ പദ്ര നിരത്തിലാണ് ഇമ്രാന്‍ ഷെയ്ഖ് ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നത്. ക്രിക്കറ്റാണ് തന്റെ ജീവവായു എന്നും തുടര്‍ന്നും കളിക്കാന്‍ തന്നെയാണ് താല്‍പര്യമെന്നും ഇമ്രാന്‍ ഷെയ്ഖ് വ്യക്തമാക്കുന്നു. എന്നാല്‍ കുടുംബം പോറ്റാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ക്രിക്കറ്റ് മോഹം മാറ്റി വെയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബധിര മൂക വിഭാഗങ്ങളുടെ ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം തുച്ഛമാണ്. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ഇത് മതിയാകില്ല. അതിനാല്‍ ഭാര്യ റോസയുടെ സഹായത്തോടെ കച്ചോരി വില്‍ക്കുകയാണ് ഇദ്ദേഹം.
പതിനഞ്ചാം വയസ്സിലാണ് ഈ ആറടി ഉയരക്കാരന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. നാട്ടിലെ ഗ്രൗണ്ടില്‍ കളിച്ചു നടന്ന ഇമ്രാനെ കണ്ടെത്തിയതും കഴിവുകള്‍ തേച്ചു മിനുക്കിയതും കോച്ച് നിതേന്ദ്ര സിംഗാണ്. തുടര്‍ന്ന് ഗുജറാത്ത് ടീമിലെത്തി. മികച്ച പ്രകടനത്തെ തുടര്‍ന്ന് ദേശീയ ടീമിലും ഇടം പിടിച്ചു. 2005ലെ ലോകകപ്പ് സെമിഫൈനലില്‍ പാകിസ്താനെതിരെ നേടിയ 65 റണ്‍സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 റണ്‍സ് നേടുകയും മൂന്ന്് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് അവസാനമായി ഇന്ത്യയെ നയിച്ചത്.