ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യന്റെ കൂടെ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ സജീവ സാന്നിധ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പസഫിക് സമുദ്രത്തില്‍ ഒരു വലിയ ഭൂമി കുലക്കം ഉണ്ടായി. തൽഫലമായി പസഫിന്റെ തീരദേശങ്ങളിൽ ശക്തമായ സുനാമി ആഞ്ഞടിച്ചു. പല തീരദേശ നഗരങ്ങളും വെള്ളത്തിനടിയിലായി. എന്നാൽ കോളബിംയായിലെ ടുമാക്കോ നഗരം സുനാമിയുടെ കരാളഹസ്തത്തിൽ നിന്നു രക്ഷപെട്ടു. ഒരു ദിവ്യകാരുണ്യ ആശീർവ്വാദമാണ് അലറി വന്ന സുനാമിത്തിരകളെ പുറകോട്ടു വലിച്ചത്.
ടുമോക്കായിലെ തദ്ദേശവാസികളുടെ വിവരണമനുസരിച്ച്, 1906 ജനുവരി 31ന് രാവിലെ ഭൂകമ്പമുണ്ടായ ഉടനെ പരിസരവാസികൾ ഇടവക പള്ളിയിൽ അഭയം തേടി. കലി തുള്ളി വരുന്ന തിരമാലകളെ ശാന്തമാക്കാൻ യേശുവിനല്ലാതെ വേറെ ആർക്കും കഴിയില്ലെന്ന വിശ്വാസം ഉണ്ടായിരുന്ന അവർ വികാരിയായ ഫാ. ജെറാഡോ ലാർറോണ്ടയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യത്തിന്റെ മുന്നിൽ ഒന്നിച്ചു ചേർന്നു. വൻ തിരമാലകൾ ടുമാക്കോ പട്ടണത്തിനു നേരെ കലിതുള്ളി വരുമ്പോൾ ദിവ്യകാരുണ്യത്തെ കൈകളിലെടുത്തു കൊണ്ട് ഫാ.ലാർറോണ്ട വിശ്വാസികളോടു പറഞ്ഞു: “എന്റെ ജനമേ നമുക്കു പോകാം, നമുക്കു കടൽത്തീരത്തേക്കു പോകാം ദൈവം നമ്മുടെ മേൽ കരുണ വർഷിക്കും.” ധൈര്യപൂർവ്വം ഫാ. ലാർറോണ്ട തിരകളെ സമീപിച്ചു.
ദിവ്യകാരുണ്യം കൊണ്ട് അദ്ദേഹം ജലത്തിൽ കുരിശടയാളം വരച്ചു, തൽക്ഷണം തിരകൾ പിൻവാങ്ങാൻ തുടങ്ങി. ഇതിനു സാക്ഷ്യം വഹിച്ച ജനങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ”നമ്മുടെ ദൈവം അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. ദൈവത്തിന്റെ കരം വലിയ വിനാശത്തിൽ നിന്നു നമ്മെ രക്ഷിച്ചിരിക്കുന്നു.” ഈ അത്ഭുതം കാട്ടുതീ പോലെ സമീപ പ്രദേശങ്ങളിലെല്ലാം പരന്നു. തങ്ങളുടെ വിഷമവസ്ഥയിൽ സഹായത്തിനെത്തിയ ദിവ്യകാരുണ്യത്തിനു മുമ്പിൽ അവർ വീണ്ടും മുട്ടുകുത്തി.