ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. കരുണയുടെ ജൂബിലിവത്സരത്തില്‍ സപ്തംബര് 4-ാം തിയതി ഞായറാഴ്ച വാഴ്ത്തപ്പെട്ട മദര്‍ തെരേസായെ വിശുദ്ധപദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍തിയപ്പോൾ അത് ലോകത്തിന് കൃപാവര്‍ഷമാണ്… കാരുണ്യവര്‍ഷമാണ് ! ‘തമസ്സോമാ, ജ്യോതിര്ഗമയ,’ എന്ന് എത്ര നൂറ്റാണ്ടുകളായി ഈ ഭാരത മണ്ണിലുയരുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നുണ്ടാവും. അതിന്റെ ഉദാഹരണങ്ങൾ കണ്ടു തുടങ്ങി. മദർ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആ രാത്രിയിൽ തനിക്കേറ്റവും പ്രിയപ്പെട്ട രാജ്യമായ ഇന്ത്യയിൽ തന്നെ മദറിന്റെ തന്റെ കാരുണ്യം ചൊരിയണമെന്നു ദൈവം വിചാരിച്ചിട്ടുണ്ടാവും. മൃതപ്രായയായ ഒരു പെൺകുട്ടിക്കാണ് മദറിന്റെ അനുഗ്രഹവർഷം ചൊരിഞ്ഞത്.
വിശാഖപട്ടണത്താണ് സാധാരണ കുടുംബമായ കുമാറും ദേവികയും താമസിക്കുന്നത്. ആറാം വയസ്സിലാണ് അവരുടെ മകളായ അഞ്ജലി എന്ന പെൺകുട്ടിക്ക് വയറിൽ ചില അസുഖങ്ങൾ കണ്ടു തുടങ്ങിയത്. അതോടൊപ്പം വയർ വീർക്കാനും തുടങ്ങിയതോടെ മാതാപിതാക്കളായ കുമാറും ദേവികയും അവളെ ആശുപത്രിയിലെത്തിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ ഡോക്ട്ടർമാർ രോഗം കണ്ടു പിടിച്ചു. കരളിനെ ബാധിക്കുന്ന അപൂർവ്വമായ രോഗം, വിൽസൺ ഡിസീസ്. കരളിൽ ചെമ്പ് അടിഞ്ഞു കൂടുകയും അത് ക്രമേണ ലിവർ സിറോസിസിലേക്ക് നയിച്ച് ആൾ മരണപ്പെടുകയും ചെയ്യുന്ന ജനിതക രോഗമാണിത്. ഒരുലക്ഷത്തിൽ 4 പേർക്കുമാത്രം വരുന്ന രോഗമാണിത്. കരൾ മാറ്റി വയ്ക്കുക മാത്രമാണ് ഇതിനുള്ള ശാശ്വതമായ പോംവഴി. സാധാരണക്കാരായ ആ കുടുംബത്തിന് അത് ചിന്തിക്കാനാവാത്ത വഴിയായിരുന്നു.
അസുഖ വിവരമറിഞ്ഞ കുമാറും ദേവികയും തളർന്നു. ആകെയുള്ള മകളാണ്. സമ്പാദ്യമായി ഉള്ളത് കൊച്ചുവീടും അല്പം സ്ഥലവും മാത്രം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കുമാറിനു താങ്ങാനാവുന്നതായിരുന്നില്ല അഞ്ജലിയുടെ ചികിത്സാ ചിലവുകൾ. പലപ്പോഴും കടുത്ത ക്ഷീണവും പനിയും മഞ്ഞപ്പിത്തവുമൊക്കെ മകളെ വല്ലാതെ തളർത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അവർക്കായുള്ളു. എങ്കിലും തികഞ്ഞ വിശ്വാസിയായിരുന്ന കുമാറും ദേവികയും പ്രതീക്ഷ കൈവിട്ടില്ല. മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. പള്ളികളിൽ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു. ചികിത്സയുടെ നാളുകൾ അങ്ങിനെ തുടങ്ങി.
ചികിത്സകൾ താത്കാലിക പരിഹാരം മാത്രയെ ആയുള്ളൂവെങ്കിലും കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാൽ ചികിത്സ തുടർന്നു. രോഗം അനുദിനം വഷളായിക്കൊണ്ടുമിരുന്നു. ചില ദിവസങ്ങളിൽ തങ്ങൾ ആത്മഹത്യക്കു വരെ ആലോചിച്ചിട്ടുണ്ടെന്നു കുമാർ പറയുന്നു. എന്നാൽ ദൈവതീരുമാനം മറ്റൊന്നായിരുന്നു. ”എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല; നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല എന്നു കർത്താവ് അരുളിച്ചെയ്യുന്നു”. വിശ്വാസത്തോടു കൂടിയുള്ള പ്രാര്‍ഥനാര്‍പ്പണത്തിന് ഒരു പ്രതിഫലം ഉണ്ട്. നാം അനുഭവിക്കുന്ന പ്രതിസന്ധികള്‍ നമുക്കോ മറ്റൊരാള്‍ക്കോ അനുഗ്രഹം പകരുന്ന വഴികളാകാം.
ഇതിനിടെ ആറുവർഷമായി തുടരുന്ന ചികിത്സകൾ അഞ്ജലിയെ വല്ലാതെ തളർത്തിയിരുന്നു. വിശപ്പ് ഇല്ലാതായി. പണി വിട്ടുമാറാത്ത അവസ്ഥ. 2016 ജൂണിൽ നടത്തിയ പരിശോധനയിൽ അടിയന്തിരമായി കരൾ മാറ്റി വച്ചില്ലെങ്കിൽ കുട്ടി ഗുരുതര അപകടാവസ്ഥയിലേക്കു നീങ്ങും എന്ന് ഡോക്ടർമാർ വിധിയെഴുതി. ആറുവർഷത്തെ ചികിത്സ ആ സാധാരണ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ അപ്പോഴേക്കും തകർത്തിരുന്നു. കരൾ മാറ്റത്തെക്കുറിച്ചു ചിന്തിക്കാനാവാത്ത അവസ്ഥ. പിന്നെ ആശ്രയം ദൈവം മാത്രമായി. കുമാറും ദേവികയും മനസ്സുരുകി പ്രാർത്ഥിച്ചു.
കൊൽക്കത്തയിൽ മോണിക്ക ബ്രസ്സ എന്ന സ്ത്രീയുടെ വയറിലെ ക്യാൻസർ മദർ തെരേസയുടെ മധ്യസ്ഥതയാൽ സുഖപ്പെട്ട വാർത്ത അവർ അറിയുന്നത് അപ്പോഴാണ്. 1998 ൽ ആയിരുന്നു ആ രോഗ സൗഖ്യം. കുമാറും ദേവികയും മദറിനോട് കരഞ്ഞു പ്രാർത്ഥിക്കാൻ ആരംഭിച്ചു. മകളുടെ രോഗം പൂർണ്ണമായി അവർ മദറിന് സമർപ്പിച്ചു. എന്നാൽ, ആ പ്രാർത്ഥനയ്ക്ക് ഫലം ഉണ്ടാവാൻ അവർക്ക് സെപ്റ്റംബർ 4 വരെ കാത്തിരിക്കേണ്ടി വന്നു. സെപ്റ്റംബർ 4, അന്നായിരുന്നു മദറിനെ സഭ വിശുദ്ധയായി പ്രഖ്യാപിച്ചത്. അന്ന് അഞ്ജലിക്ക് കടുത്ത പനിയുണ്ടായിരുന്നു. വിളിച്ചാൽ വിളി പോലും കേൾക്കാത്ത അവസ്ഥ. ഉച്ച കഴിഞ്ഞതു മുതൽ കുമാറും ദേവികയും അഞ്ജലിയുടെ അടുത്തു തന്നെയിരുന്നു. പിന്നീടുണ്ടായ സംഭവങ്ങൾ കുമാർ തന്നെ പറയുന്നു:
”രാത്രി പതിനൊന്നു മണിയോടെ അവളുടെ പനി വല്ലാതെ കൂടി. അവൾ എന്തൊക്കെയോ അവ്യക്തമായി പറയാനും തുടങ്ങി. ഞങ്ങൾ വല്ലാതെ ഭയന്നു. എങ്കിലും ഞങ്ങൾ പ്രാർത്ഥിക്കാൻ ആരംഭിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മോൾ വല്ലാതെ വിറക്കുകയും വിയർക്കുകയും ചെയ്യുന്നതായി കണ്ടു. ഇവൾ ( ഭാര്യ) തുണിയെടുത്തു തുടച്ചുകൊടുത്തുകൊണ്ടിരുന്നു. അത് ഏകദേശം 15 മിനിട്ടോളം നീണ്ടു നിന്നു. അതോടെ കുട്ടിയുടെ പനി മാറുകയും ചെയ്തു. പിന്നീട് ഞങ്ങൾ കിടന്നുറങ്ങി. പിറ്റേന്നു രാവിലെ ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു. (05.09.2016). കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റുകളുടെ റിസൾട്ട് വാങ്ങാനും ഡോക്ടറെ വീണ്ടും കാണാനായിരുന്നു അത്. ഞങ്ങൾ ചെന്നയുടൻ ഡോക്ടർ വിളിപ്പിച്ചു. അദ്ദേഹത്തിന്റെ മുഖത്തു അത്ഭുതം മാത്രമായിരുന്നു. കുട്ടിയുടെ അസുഖം വല്ലാതെ കുറഞ്ഞിരിക്കുന്നതായി അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ലിവർ സെല്ലുകൾ പൂർവ്വസ്ഥിതിയിലേക്ക് അതിവേഗം തിരിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത് ഒരു ജനിതക അസുഖമാണെന്നും ഒരിക്കലും മാറാൻ സാധ്യതയില്ലെന്നുമൊക്കെ പറഞ്ഞ ഡോക്ടർ ഇപ്പോൾ പറഞ്ഞത്, 85 ശതമാനത്തോളം രോഗം പൂർണ്ണമായും മാറി എന്നാണ്. മദർ വിശുദ്ധയായി അന്ന് രാത്രിയിൽ എന്റെ മകളെ തൊട്ടു സുഖപ്പെടുത്തി എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അസുഖം മൂലം മോളുടെ കണ്ണുകൾ ഒക്കെ മങ്ങി തുടങ്ങിയിരുന്നു. മാത്രമല്ല കൃഷ്ണമണിക്കു ചുറ്റും വളയങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പൂർണ്ണമായും മാറി. ”
(വിൽസൺ ഡിസീസ് എന്നത് ഒരു ജനിതക രോഗമാണ്. ATP7B എന്ന പ്രോടീനിൽ ഉണ്ടാകുന്ന മ്യൂട്ടേഷൻ കൊണ്ടാണ് ഈ അസുഖം ഉണ്ടാകുന്നത്. മാതാപിതാക്കൾ രണ്ടും ഈ ജീനിൻറെ വാഹകരായിരുന്നാൽ കുട്ടികളിൽ ഈ അസുഖം ഉണ്ടാകും. എന്നാൽ വാഹകരായിരുന്നാലും മാതാപിതാക്കൾക്ക് ഈ രോഗം ഉണ്ടാകണമെന്നില്ല. കരളിൽ ചെമ്പ് അടിഞ്ഞു കൂടി ക്രമേണ ഗുരുതരമായ ലിവർ സിറോസിസിലേക്ക് ഈ രോഗം നയിക്കും.)
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: