ദൈവം മനുഷ്യേജീവിതത്തിൽ ഇടപെടുന്നത് മറ്റാർക്കും ചിന്തിക്കാൻ പറ്റാത്ത വിധത്തിലാണ്. അരൂപിയായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയം എല്ലാക്കാലത്തും മനുഷ്യന്റെ മനസിലുണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ദൈവം സത്യമാണോ മിഥ്യയാണോ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ ദൈവം സജീവമായി ഈ ലോകത്തിലുണ്ട് എന്നതാണ് സത്യം. ”യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:20) എന്ന ദൈവപുത്രന്റെ വാക്കുകൾ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. പല തരത്തിലുള്ള അടയാളങ്ങളിലൂടെ അവിടുന്ന് തന്റെ സജീവസാന്നിധ്യം ഇന്നും വെളിപ്പെടുത്തുന്നുണ്ട്. ദൈവം ഇല്ല എന്നു പറയുന്ന നിരീശ്വരവാദികളെപ്പോലും ചിന്തിപ്പിക്കുന്ന തരത്തിൽ ദൈവം ഇടപെടുന്നുണ്ട്. അതിനു തെളിവാണ് ഈ സംഭവം.
പത്തനംതിട്ട സ്വദേശിയായ 44 കാരൻ മാത്യു വർഗീസിന്റെ ജീവിതത്തിലാണ് ദൈവത്തിന്റെ അത്ഭുത ഇടപെടൽ ഉണ്ടായത്.
വർഷങ്ങളായി മാത്യുവും ഭാര്യയുമടങ്ങുന്ന കുടുംബം പത്തനംതിട്ടയിലാണ് താമസം. മകനും മരുമകളും ഒപ്പമുണ്ട്. കഴിഞ്ഞ മൂന്നുവർഷങ്ങളായി കടുത്ത ഹൃദ്രോഗബാധിതനായിരുന്നു മാത്യു. നല്ലവണ്ണം മണ്ണിൽ പണിയെടുക്കുന്ന ആളായിരുന്നിട്ടും തനിക്ക് ഇതുവന്നതിനെപ്പറ്റി അദ്ദേഹം ഇപ്പോഴും ആലോചിച്ചിരുന്നു. തുടർച്ചയായ ചികിത്സകൾക്കൊടുവിൽ ഹൃദയവാൽവുകളിലൊന്നിൽ ദ്വാരം കണ്ടെത്തി. നേരാംവണ്ണമൊന്നു ശ്വാസം എടുത്താൽ പോലും നെഞ്ചുവേദനിക്കുന്ന അവസ്ഥയിലായിരുന്നു. മാത്യു. ഈ സാഹചര്യത്തിൽ ഹൃദയശസ്ത്രക്രിയയാണ് ഡോക്ടർമാർ വിധിച്ചത്. മെയ് രണ്ടാംതീയതി ഓപ്പറേഷൻ ചെയ്യാനുള്ള ഡേറ്റും തീരുമാനിച്ച് ഇരിക്കവെ ഇക്കഴിഞ്ഞ 12 ന് പകൽ തന്റെ ജീവിതത്തിൽ നടന്ന ആ വലിയ അത്ഭുതത്തെക്കുറിച്ച് മാത്യുവിന്റെ സാക്ഷ്യത്തെ കേൾക്കാം.
”അന്ന് പകൽ ഞാനും മരുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് ചെക്കപ്പിനായി ആശുപത്രിയിലേക്ക് പോകേണ്ടതിനാൽ ഭാര്യ ചിലസാധനങ്ങൾ വാങ്ങാൻ പുറത്തേക്കും മകൻ ജോലിക്കായും പോയിരുന്നു. പകൽ ഞാൻ വെറുതെ തിണ്ണയിലെ കസേരയിൽ ഇരിക്കുകയായിരുന്നു. വെറുതെ ഇരിക്കുമ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. എപ്പോഴും നെഞ്ചുവേദനയുള്ളതിനാൽ മരുമകൾ അധികം ദൂരെക്കൊന്നും പോകാറില്ല. അവൾ പറമ്പിലേക്കിറങ്ങിയ സമയത്താണ് വീട്ടിലേക്ക് പ്രായം തോന്നിക്കുന്ന ഒരാൾ വന്നത്. മുണ്ടും ഷർട്ടും ധരിച്ചുവന്നയാളിനെ എനിക്ക് മനസ്സിലായില്ല. എന്നാൽ, അടുത്ത വീട്ടിലെ എന്റെ ബന്ധുവിനെ കാണാൻ വന്നതാണെന്നും ചേട്ടൻ വയ്യാതിരിക്കുവാണ് എന്നുകേട്ടതുകൊണ്ട് ഒന്നുകാണാൻ വന്നതാണെന്നും അയാൾ പറഞ്ഞപ്പോ ഞാൻ അയാളെ വീട്ടിൽ കയറ്റിയിരുത്തി.
പല വിശേഷങ്ങളും അയാൾ എന്നോട് ചോദിച്ചറിഞ്ഞ കൂട്ടത്തിൽ എന്റെ അസുഖത്തെപ്പറ്റിയും വിശദമായി ചോദിച്ചു. കഴിക്കുന്ന മരുന്നുകളെപ്പറ്റിയും ആശുപത്രിയുടെ വിവരങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം ‘ഞാൻ ചേട്ടനുവേണ്ടി ഒന്നു പ്രാർത്ഥിക്കട്ടെ’ എന്നയാൾ ചോദിച്ചു. അതിനുശേഷം അയാൾ എന്റെ ദേഹത്തുതൊട്ട് പ്രാർത്ഥിക്കാൻ തുടങ്ങി. ഞാനും കണ്ണടച്ച് പ്രാർത്ഥിച്ചു. ഒരു 2 മിനിറ്റ് പ്രാർത്ഥിച്ചശേഷം അയാൾ പ്രാർത്ഥന നിർത്തി. അയാൾ തൊട്ടപ്പോൾത്തന്നെ എന്തോ പ്രത്യേകതകൾ ഉള്ളതായി പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. ”എല്ലാ ദിവസവും 12 മണിക്ക് കർത്താവിന്റെ മാലാഖ എന്നുതുടങ്ങുന്ന പ്രാർത്ഥന ചൊല്ലണം കേട്ടോ… എല്ലാം മാറും” അയാൾ പറഞ്ഞു.
ചായ എടുക്കാൻ മരുമകളെ വിളിക്കാൻ മൊബൈൽ എടുക്കട്ടേ എന്നുപറഞ്ഞു ഞാൻ അകത്തേക്ക് കയറി ഫോണുമായി തിരിച്ചുവന്നപ്പോഴേക്കും അയാളെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. അവിടം മുഴുവൻ ഞാൻ അയാളെ തിരഞ്ഞെങ്കിലും കണ്ടില്ല. മരുമകൾ വന്നപ്പോൾ ഞാൻ ഈ വിഷയം പറഞ്ഞു. അവളും നോക്കിയെങ്കിലും ആരെയും കണ്ടില്ല. ഉടൻ ഞങ്ങൾ ബന്ധുവിനെ വിളിച്ചു. അങ്ങിനെയൊരാൾ അവിടെ ചെന്നിട്ടില്ല എന്നവർ പറഞ്ഞു. അതോടെ ഞങ്ങൾക്ക് പേടിയായി. ഇതിനിടെ എന്റെ നെഞ്ചുവേദനയുടെ കാര്യം ഞാൻ മറന്നുപോയിരുന്നു. എന്നാൽ, വേദന കാര്യമായി കുറഞ്ഞതായി അല്പസമയം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി.
പിറ്റേന്ന് ആശുപത്രിയിൽ പോവേണ്ട ദിവസമായിരുന്നതിനാൽ പിന്നീട് കാര്യമായി അയാളെപ്പറ്റി അന്വേഷിച്ചില്ല. പിറ്റേന്ന് രാവിലെ ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ശസ്ത്രക്രിയക്ക് ഇനിയും ഒരുമാസമുള്ളതിനാൽ ഹൃദയാരോഗ്യം വിലയിരുത്തേണ്ടത് ആവശ്യമായിരുന്നു. അന്ന് വൈകിട്ട് റിസൾട്ടുമായി ഡോക്ടർ ഞങ്ങളെ മുറിയിലേക്ക് വിളിപ്പിച്ചു.. അദ്ദേഹം പറഞ്ഞ വാക്കുകൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു:
മാത്യു, നിങ്ങളുടെ ഹൃദയം എങ്ങിനെയാണ് ഇങ്ങനെ സുഖപ്പെട്ടത് ? ഇത് പൂർണ്ണ ആരോഗ്യമുള്ള ഒരു ഹൃദയമാണ്. റിസൾട്ട് മാറിപ്പോയോ എന്നറിയാനായി ഞാൻ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പിച്ചതാണിത്. നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ്. ഇത് മനുഷ്യർക്ക് അസാധ്യമായത് എന്തോവഴി സംഭവിച്ചതാണ് ഉറപ്പ്” അപ്പോഴാണ് എനിക്ക് തലേന്ന് നടന്ന കാര്യം ഓർമ്മവന്നത്. അതറിഞ്ഞ ഡോക്ടർ പറഞ്ഞു. ”ഉറപ്പിച്ചോളൂ ആ മനുഷ്യനാണ് നിങ്ങൾക്ക് സൗഖ്യം നൽകിയത്”. സംഭവം നടന്നു ദിവസങ്ങൾ പിന്നിടുമ്പോഴും മാത്യുവിന് ഇത് വിശ്വസിക്കാൻ പറ്റിയിട്ടില്ല.