ഡിസംബര്‍ 23നു ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ സംഭവിച്ച അത്യാഹിതവും അതിലെ അത്ഭുത ദൈവീക ഇടപെടലും വെളിപ്പെടുത്തുകയാണ് ഡോക്ടര്‍ അരവിന്ദ്. ഡോക്ടറുടെ വിശ്വാസത്തെ തന്നെ ഈ സംഭവം മാറ്റിമറിച്ചു. ഇക്കഴിഞ്ഞ ജനുവരി 5നു നടന്ന സെഹിയോന്‍ ഏകദിന കണ്‍വെന്‍ഷനിലാണ് ഡോകട്ർ ഈ സാക്ഷ്യം പറഞ്ഞത്.
ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഒരു കുട്ടി ഒന്നാം നിലയില്‍ നിന്നും താഴേക്കു വീഴുകയായിരുന്നു. ബോധം നഷ്ട്ടപ്പെട്ട രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടിയെയും കൊണ്ട് ഡോക്ടര്‍ അടക്കമുള്ള സംഘം ഓള്‍ ഇന്ത്യ മെഡിക്കല്‍ ട്രസ്റ്റിന്റെ ട്രോമ കെയര്‍ യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത്ഭുതം സംഭവിച്ചത്.
ഹൃദയമിടിപ്പ് ഇല്ലാതായി മരണം സംഭവിച്ചുവെന്നു ചിന്തിച്ച നേരത്ത് താന്‍ യേശുവിനോടാണ് പ്രാര്‍ത്ഥിക്കുന്നതെന്നും യേശുവിന്റെ നാമത്തില്‍ അത്ഭുതം സംഭവിക്കുമെന്നും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്ന മലയാളി നേഴ്സായ സിജി ഡോക്ടറിനോട് പറഞ്ഞു. തുടര്‍ന്നു സിജി, യേശുവിന്റെ നാമം വിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ഡോക്ടര്‍ അടക്കമുള്ള സംഘത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സാക്ഷ്യപ്പെടുത്താമെന്നും സിജി നേര്‍ന്നു. പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടിരുന്ന ഡോക്ടര്‍, കുട്ടിക്ക് ബോധം വീണ്ടുകിട്ടിയാല്‍ ജെസ്സിയോടൊപ്പം സെഹിയോനില്‍ എത്തി സാക്ഷ്യപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു.
അടുത്ത നിമിഷം തന്നെ യേശുവിന്റെ സ്പര്‍ശനത്താല്‍ കുഞ്ഞിനു അനക്കം സംഭവിക്കുകയായിരിന്നു. ഇത്തരം അത്ഭുതങ്ങളില്‍ താന്‍ വിശ്വസിച്ചിരുന്നില്ലായെന്നും തന്റെ അന്‍പത്തിയൊന്‍പതാമത്തെ വയസ്സില്‍ താന്‍ ആദ്യമായി അത്ഭുതം നേരിട്ടുകാണുകയായിരുന്നുവെന്നും പ്രശസ്തനായ ഈ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി.
താന്‍ നേരിട്ടു അനുഭവിച്ചറിഞ്ഞ അത്ഭുതം സാക്ഷ്യപ്പെടുത്താനാണ് ഡല്‍ഹിയില്‍ നിന്നും സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡോ. അരവിന്ദിനൊപ്പം ഭാര്യ ഡോ. റീനയും സിജിയെ കൂടാതെ മലയാളിയായ മറ്റൊരു നേഴ്സും സെഹിയോനില്‍ എത്തിയിരിന്നു. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ തൊറാസിക് റോബോട്ടിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റില്‍ കാല്‍ നൂറ്റാണ്ടോളം സേവനം ചെയ്ത ഡോ. അരവിന്ദ് കുമാര്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരായവര്‍ക്ക് നല്‍കുന്ന ഡോ. ബി. സി റോയി അവാര്‍ഡ് 2014-ല്‍ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ്.