ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍റെ മകന്‍ തിലകന് (46) മുന്നില്‍ മാലഖയായി അവതരിക്കുകയായിരുന്നു സിസ്റ്റര്‍ റോസ് ആന്റോ. വൃക്ക മാറ്റിവയ്ക്കല്‍ അല്ലാതെ വേറെ മാര്‍ഗമില്ലാത്ത തിലകന്‍ ഭാര്യയുടെയും ബന്ധുക്കളുടെയും വൃക്കകള്‍ ക്രോസ് മാച്ചിങ്ങ് നടത്തി നോക്കിയെങ്കില്ലും ശരിയാവാത്തതിനെ തുടര്‍ന്ന് നിരാശയിലായിരുന്നു. അപ്പോഴാണ് ഇവര്‍ക്ക് മുന്നിലേയ്ക്ക് സ്വമേധയാ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധയായി സിസ്റ്റര്‍ എത്തുന്നത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോ തന്‍റെ സന്യാസ ജീവിതത്തിന്‍റെ സില്‍വര്‍ ജൂബിലിയുടെ നന്ദി പ്രകാശനമായാണ് തിലകന് വൃക്ക നല്‍കാന്‍ സന്നദ്ധയായത്. ഇന്നു രാവിലെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചാണ് വൃക്കദാതാവായ സി റോസ് ആന്റോയുടെയും സ്വീകര്‍ത്താവായ തിലകന്‍റെയും ശസ്ത്രക്രിയ നടക്കുന്നത്.
ഭാര്യയും സ്‌ക്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങിയതാണ് തിലകന്‍റെ കുടുംബം. തിലകന് സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. രോഗം കുടുംബത്തെ താളം തെറ്റിച്ചതിനിടെയാണ് സിസ്റ്ററുടെ സാന്ത്വന സ്പര്‍ശം. ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ ഒരു സജീവ സാന്നിധ്യമാണ് സിസ്റ്റര്‍ റോസ് ആന്റോ. പരിസര ശുദ്ധീകരണം, സാമുഹിക വനവല്‍ക്കരണം, വൃദ്ധജന സംരക്ഷണം, സാധുവിധവകള്‍ക്ക് സഹായം, ആദിവാസികള്‍ക്ക് പോഷക ആഹാരം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ റോസ് ആന്റോക്ക് മികച്ച സാമൂഹിക പ്രവര്‍ത്തക, മികച്ച അധ്യാപിക എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ കൈതവനയില്‍ മംഗലത്ത് വീട്ടില്‍ പരേതരായ ദേവസ്യാ ആന്റണിയുടെയും ത്രേസ്യാമ്മ ആന്റണിയുടെയും പന്ത്രണ്ട് മക്കളില്‍ ഒന്‍പതാമത്തെ ആളാണ് സിസ്റ്റര്‍. എം എ ഒന്നാം ക്ലാസിലും എംഫില്‍ ഒന്നാം റാങ്കിലും പാസായ സിസ്റ്റര്‍ 2003 ല്‍ ‘ബൈബിളിലും കബീര്‍ദാസ് കൃതികളിലും (ക്രൈസ്തവ-ഭാരതീയ) പ്രകാശിക്കുന്ന ‘സാമൂഹിക പരിഗണനയും സാര്‍വ്വത്രിക ക്ഷേമകാംക്ഷയും’ സംബന്ധിച്ച ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
തിലകന്റെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തുന്നതിനായി നാട്ടുകാര്‍ സെബാസ്റ്റ്യന്‍ ടി എ(വിക്ടറി തൊഴുത്തും പറമ്പില്‍) ചെയര്‍മാനും മുനിസിപ്പല്‍ കൗണ്‍സിലര്‍ മീനാക്ഷി ജോഷി കണ്‍വീനറായും, പ്രതീഷ് ട്രഷററായും സഹായനിധി രൂപികരിച്ചിരുന്നു. തുടര്‍ ചികിത്സക്ക് സുമനസ്സുകളുടെ കാരുണ്യം അത്യാവശ്യമാണ്. കനറാ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍: 0807101098562 (IFSC Code: CNRB0000807).
സാധാരണക്കാരുടെ വേദനകൾ അകറ്റുവാൻ ഏതുനേരവും ഓടിയെത്തുന്ന സിസ്റ്ററിൽ സാമൂഹ്യപ്രതിബദ്ധതയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത് അമ്മ ത്രേസ്യാമ്മയാണ്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂ അമ്മയ്ക്ക്. എങ്കിലും തന്റെ മക്കൾക്ക് ശരിയായ മൂല്യ ബോധം പകർന്നു നൽകുവാൻ ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ കുട്ടികള്‍ അടുത്ത ക്ലാസിലേയ്ക്ക് ജയിച്ചു കയറുമ്പോൾ അമ്മ പാവപ്പെട്ട ഏതെങ്കിലും ഒരു കുട്ടിക്ക് നൽകുവാനായി ഒരു ഉടുപ്പ് വാങ്ങും. എന്നിട്ട് അതുമായി തന്റെ കുട്ടികളെയും കൂട്ടി പോയി അനാഥാലയത്തിൽ കൊണ്ട് കൊടുക്കും. അന്നൊന്നും അമ്മയുടെ ഈ പ്രവർത്തികളുടെ അർഥം മനസിലായിരുന്നില്ലെങ്കിലും നാളുകൾക്കു ശേഷം ആ പ്രവൃത്തികളിലൂടെ അമ്മ പകർന്നു തന്ന നന്മയുടെ പാഠങ്ങൾ നന്ദിയോടെ ഓർക്കുകയാണ് സിസ്റ്റർ.
ജോലി ലഭിച്ചതിനു ശേഷമാണ് സിസ്റ്റർ തന്റെ ദൈവവിളി തിരിച്ചറിയുന്നതും മഠത്തിൽ ചേരുന്നതും. ഹോളി ഫാമിലി സന്യാസസഭയിലെ അംഗമായ സിസ്റ്റർ, മഠത്തിൽ ചേർന്നതിനുശേഷമാണ് സാമൂഹ്യ പ്രവർത്തങ്ങളിൽ കൂടുതൽ സജീവമാകുന്നത്. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ ഹിന്ദി ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ഇപ്പോൾ സേവനം ചെയ്യുന്ന സിസ്റ്റർ തന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള താല്പര്യം പ്രൊവിൻഷ്യാളമ്മയെ അറിയിച്ചു. സിസ്റ്ററിന്റെ താല്പര്യം മനസിലാക്കിയ അധികാരികൾ മറുത്തൊന്നും പറഞ്ഞില്ല. തന്നെയുമല്ല ഹോളിഫാമിലി സിസ്റ്റർമാരുടെ ചാര നിറത്തിലുള്ള സഭാ വസ്ത്രത്തിനു പകരം വെള്ള നിറത്തിലുള്ള വസ്ത്രം അണിയുന്നതിനും അനുവാദം നൽകി. തുടർന്നുള്ള സിസ്റ്ററിന്റെ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണവുമായി അധികാരികൾ നിന്നിരുന്നു.സുനാമി കേരളം തീരങ്ങളെ തകർത്തെറിഞ്ഞപ്പോൾ അവരുടെ കണ്ണീരൊപ്പുന്നതിനായി സിസ്റ്റർ റോസ് ആന്റോ അവരോടൊപ്പം ഉണ്ടായിരുന്നു. കൂടും കുടുംബവും ഒരു മനുഷ്യായുസിൽ കഷ്ടപ്പെട്ടുണ്ടാക്കിയ സർവ്വതും കലികയറിയ കടൽ കൊണ്ടുപോയപ്പോൾ അവർക്കു മുന്നിൽ സ്നേഹക്കടലായി മാറികൊണ്ട് പ്രത്യാശയിലേയ്ക്ക് കൈപിടിച്ചുയർത്തുകയായിരുന്നു സിസ്റ്റർ ചെയ്തത്. പട്ടിണിയിലായ സുനാമി ബാധിതർക്കായി അരിയും ഭക്ഷണ പദാർത്ഥങ്ങളും സ്വന്തം കാറിൽ കൊണ്ടുപോയി കൊടുക്കുകയാണ് സിസ്റ്റർ ചെയ്തത്.
ഇത്തരം സാന്ത്വന പരിപാടികള്‍ ആവിഷ്കരിക്കുമ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ഇനി ഒരു സുനാമി ഭാവിയില്‍ ഉണ്ടായാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സിസ്റ്റര്‍ ആലോചിച്ചു. ഇനി ഒരു ദുരന്തം ഉണ്ടാകുന്നത് താങ്ങുവാന്‍ ഉള്ള ത്രാണി അവര്‍ക്കുണ്ടാകില്ലെന്നു മനസിലാക്കിയ സിസ്റ്റര്‍ ആ കടല്‍ തീരത്ത് 2500 റോളം കാറ്റാടി മരങ്ങൾ വെച്ച് പിടിപ്പിച്ചു . വളർന്നു വലുതായ ഈ മരങ്ങൾ ഓഖി കൊടുങ്കാറ്റുണ്ടായപ്പോഴുണ്ടായ കടലാക്രമണത്തിൽ നിന്ന് തീരവാസികളെ രക്ഷിച്ചു എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഓഖി കൊടുങ്കാറ്റുണ്ടായപ്പോഴും അവർക്കാവശ്യമായ ഭക്ഷണ സാധനങ്ങളും സാന്ത്വനത്തിന്റെ വാക്കുകളുമായി ദുരന്ത ബാധിതരരായ തീരവാസികളുടെ അടുത്ത് സിസ്റ്റർ ഓടിയെത്തി.ഒരിക്കൽ ക്രൈസ്റ്റ് കോളേജിൽ പരീക്ഷാ നിര്‍ണ്ണയം നടക്കുന്ന സമയം. സി. റോസ് ആന്റോ ആയിരുന്നു ചീഫ്. ക്യാമ്പിലുണ്ടായിരുന്ന മറ്റു അധ്യാപകർ വാർത്തകളിലും മറ്റും നിറഞ്ഞു നിൽക്കാറുള്ള സിസ്റ്ററിനെ കണ്ട സന്തോഷം പങ്കു വയ്ക്കുകയായിരുന്നു. അപ്പോൾ സിസ്റ്റർ തന്റെ ദീർഘ കാലത്തെ ഒരു ആഗ്രഹം അവരുടെ മുന്നിൽ പങ്കു വെച്ചു. തനിക്ക് ഒരു കിഡ്‌നി ദാനം ചെയ്‌താൽ കൊള്ളാം എന്ന ആഗ്രഹം. പിറ്റേ ദിവസം ക്യാമ്പിലുണ്ടായിരുന്ന ചാക്കോ മാഷ് സിസ്റ്ററിനെ വിളിക്കുകയും കഴിഞ്ഞ ദിവസം കിഡ്‌നി ദാനം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞത് കാര്യമായി ആണോ എന്നും ചോദിച്ചു. അതെ എന്ന് ഉത്തരം നൽകിയ സിസ്റ്ററിന്റെ അടുത്തു അദ്ദേഹം തിലകൻ എന്ന 46 കാരന്റെ കാര്യം പറഞ്ഞു. അയാളുടെ ഭാര്യയ്ക്കു കിഡ്‌നി കൊടുക്കുവാൻ കഴിയുമായിരുന്നില്ല. സിസ്റ്റർ തിലകനെ കാണുകയും തന്റെ കിഡ്‌നി നൽകാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു. ഈ വാർത്ത എഴുതുമ്പോൾ സിസ്റ്ററിന്റെയും തിലകന്റെയും ഓപ്പറേഷൻ നടക്കുകയാണ്. ഇരുവരും വേഗം സുഖം പ്രാപിച്ച് തിരിച്ചുവരാൻ നമുക്കും ദൈവത്തോട് പ്രാർത്ഥിക്കാം.