സിനിമലോകത്തുനിന്നും തനിക്കു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചില്‍ നടത്തിയത്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ജീവിതത്തില്‍ ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്ന് വിദ്യാ ബാലന്‍ വ്യക്തമാക്കി. എന്നാല്‍ ജോലിയുമായി ബന്ധപ്പെച്ച് സമീപിച്ച സംവിധായകനില്‍ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് അവര്‍ തുറന്നു പറഞ്ഞു.
ദിവ്യ ബാലന്റെ വാക്കുകൾ:
”ഒരിക്കല്‍ ചെന്നൈയില്‍ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി പോയതായിരുന്നു. അവിടെയെത്തിയപ്പോഴാണ് താന്‍ നേരത്തെ കരാറിലേര്‍പ്പെട്ട സിനിമയുടെ സംവിധായകന്‍ സമീപിച്ചത്. കാണണമെന്ന് പറഞ്ഞപ്പോള്‍ ചെന്നൈയിലെ ഒരു കോഫി ഷോപ്പില്‍ പോയി. അവിടെയിരുന്ന് സംസാരിച്ചു. കൂടുതല്‍ സംസാരിക്കാനായി മുറിയില്‍ പോകണമെന്ന് അയാള്‍ പറഞ്ഞു. അപ്പോഴെനിക്ക് കാര്യം പിടികിട്ടിയില്ല. അന്നേരം താന്‍ ഒറ്റയ്‌ക്കായിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് സംഗതി പിടികിട്ടി.
തന്റെ മുറിയില്‍ ചെന്നപ്പോള്‍ ആദ്യം തന്നെ വാതില്‍ തുറന്നിട്ടു. പ്രധാന വാതില്‍ അടയ്‌ക്കാന്‍ അനുവദിച്ചില്ല. ഇതോടെ ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് താന്‍ സ്വീകരിച്ചതെന്ന് സംവിധായകന്‍ മനസിലാക്കി. പുറത്തേക്കുള്ള വഴിയാണ് കാണിച്ചുനല്‍കിയതെന്ന് അയാള്‍ തിരിച്ചറിഞ്ഞതോടെ മടങ്ങിപ്പോയി. കരാറിലൊപ്പിട്ട ചിത്രത്തില്‍ നിന്ന് അന്നത്തോടെ താന്‍ പുറത്താവുകയും ചെയ്തു.” അവർ പറയുന്നു.