ഐ എസ് എല്ലിൽ വിവാദഗോളിൽ വിജയവുമായി ബംഗളുരു. ഗോളിൽ പ്രതിഷേധിച്ച് കേരളം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാലം വിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾആദ്യപകുതിയില്‍ ബെംഗളൂരു എഫ്സിയാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നതെങ്കില്‍ രണ്ടാംപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഊർജം വീണ്ടെടുത്തു. എന്നാല്‍ ഒരിക്കല്‍പ്പോലും പന്ത് വലയിലെത്തിക്കാനായില്ല. ബോക്സിലേക്കുള്ള ക്രോസുകളും ഫിനിഷിംഗുമെല്ലാം പിഴച്ചു. 71-ാം മിനുറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരം സഹല്‍ അബ്‍ദുള്‍ സമദ് കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് വേഗം കൂടി. 76-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ പരിക്കേറ്റ് പുറത്തുപോയതോടെ ആയുഷ് അധികാരി കളത്തിലെത്തി. പിന്നാലെ ലഭിച്ച കോർണർ കിക്കുകള്‍ മുതലാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കാതെ പോയി. 83-ാം മിനുറ്റില്‍ ആയുഷിന്‍റെ ക്രോസ് ദിമിത്രിയോസിന് മുതലാക്കാനായില്ല. മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ തുടക്കത്തിലെ രാഹുല്‍ കെ പിയുടെ ഒരു ഷോട്ട് ഗോളിലേക്ക് തിരിച്ചുവിടാന്‍ ലൂണ ശ്രമിച്ചെങ്കിലും പോസ്റ്റിനെ ഉരുമി കടന്നുപോയി. തൊട്ടുപിന്നാലെ സുനില്‍ ഛേത്രി നല്‍കിയ പാസ് റോയ് കൃഷ്‍ണയ്ക്ക് മുതലാക്കാനായില്ല. എന്നാല്‍ തൊട്ടുപിന്നാലെ ഛേത്രിയെ ഫൗൾ ചെയ്‍തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി.
ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ഇതോടെ ബെംഗളൂരു സ്കോർബോർഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഏറെ നേരം കാത്തിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിലിറങ്ങാൻ കൂട്ടാക്കാതെ വന്നതോടെ മത്സരം ബംഗളുരു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.