നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കുട്ടകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.