സംസ്ഥാനത്ത്അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പിൻവലിച്ചു. കേരളാ തീരത്ത് നിലവിൽ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്. മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണവിധേയമാണ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. അതേ സമയം നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. നിലവിൽ തീവ്ര മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വൈകീട്ടോടെ മഴമേഘങ്ങൾ ശക്തമായേക്കാം. മലയോരപ്രദേശങ്ങളിൽ വൈകീട്ടും രാത്രിയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശമേഖലകളിലും ജാഗ്രത തുടരണം. മറ്റന്നാൾ വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടു നിൽക്കണം.
വയനാട് മേപ്പാടി, പുത്തുമല,മുണ്ടക്കൈ, പൊഴുതന മേഖലകളിൽ ജാഗ്രത തുടരുകയാണ്. ഇവിടത്തെ ആളുകളെ ആവശ്യമെങ്കിൽ പൂർണമായി മാറ്റിപ്പാർപ്പിക്കാനുളള സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് യാത്രാവിലക്കുണ്ട്. കണ്ണൂരിൽ നിന്നുളള 25അംഗം കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും മഴ മാറിനിന്നത് ആശ്വാസമായി. മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയിൽ ആശ്വാസം. നീരൊഴുക്ക് കാര്യമായി കുറയാത്തതിനാൽ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്.