ആലുവയിലെ മോഫിയയുടെ ആത്മഹത്യ; ഒന്നാംപ്രതി ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

209

ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മോഫിയ പർവീണിനെ 2021 നവംബർ 22നു വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ. വിവാഹത്തിനു ശേഷം മോഫിയയെ ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്.