ദസറ ആഘോഷത്തിനിടെ കർണാടകയിലെ ബീദറിൽ ആൾക്കൂട്ടം മദ്റസയിൽ അതിക്രമിച്ചു കയറി പൂജ നടത്തിയെന്ന് പരാതി. ചരിത്ര പ്രസിദ്ധമായ മഹ്മൂദ് ഗവാൻ മദ്റസ പരിസരത്ത് അതിക്രമിച്ച് കയറിയാണ് ആൾക്കൂട്ടം പൂജ നടത്തിയതും മുദ്രാവാക്യം വിളിച്ചതും. ബുധനാഴ്ച വൈകീട്ടാണ് ജനക്കൂട്ടം മദ്റസയുടെ പൂട്ട് തകർത്ത് അകത്തു പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പ്രചരിച്ചു.
1460-കളിൽ പണികഴിപ്പിച്ച മദ്റസ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും മദ്റസ ഉൾപ്പെടുന്നു. സംഭവത്തിൽ ബീദര്‍ പൊലീസ് ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകി. പ്രതികളെ പിടികൂടുമെന്ന് പൊലീസ് നൽകിയ ഉറപ്പിലാണ് മുസ്ലിം സംഘടനാ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.