മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി തുടങ്ങി. യുവാവിനൊപ്പം യാത്ര ചെയ്ത പതിനൊന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമ്പർക്കപ്പട്ടികയിൽ ഉള്ള മാതാപിതാക്കൾ, ടാക്സി – ഓട്ടോ ഡ്രൈവർമാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധനയ്ക്ക് വിധേയമാകാനും നിർദേശം നൽകി. കേരളത്തിലെ സ്ഥിതി കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യു എ ഇയിൽ നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്. ചൊവ്വാഴ്ചയാണ് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകൻ ഡോ. പി രവീന്ദ്രൻ, ഡോ.സങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ.അഖിലേഷ് തോക് എന്നിവരാണ് സംഘത്തിലുള്ളത്.
മങ്കിപോക്സ് ജാഗ്രതയിൽ സംസ്ഥാനം; പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും
RELATED ARTICLES