തൊടുപുഴയിൽ മസാജിംഗ് പാർലറിന്റെ മറവിൽ അനാശാസ്യപ്രവർത്തനം; ഉടമ ഒളിവിൽ; ഉന്നതരുടെ സഹായം കിട്ടിയോ എന്ന് സംശയം

16

തൊടുപുഴയിൽ മസാജിംഗ് പാർലറിന്റെ മറവിൽ അനാശാസ്യപ്രവർത്തനം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ പൊലീസ്. പാർലർ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ.സന്തോഷിനെ ഇനിയും പിടികൂടാനായിട്ടില്ല.അതിനായുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ പാർലർ പരിശോധിച്ച പൊലീസ് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മസാജിംഗ് പാർലറിലെ ജോലിക്കാരായ വയനാട്,​ തിരുവനന്തപുരം സ്വദേശികളായ യുവതികളെയും മസാജിംഗിനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളെയും സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ ആലപ്പുഴക്കാരനേയുമാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ തൊടുപുഴ നഗരത്തിൽ പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാർലറിലാണ് ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നഗരത്തിന് തൊട്ടടുത്ത് ഇത്തരമൊരു കേന്ദ്രം നടത്താൻ ഉന്നതരുടെ സഹായം കിട്ടിയോ എന്ന് പൊലീസിന് സംശയമുണ്ട്. സന്തോഷിനെ പിടികൂടിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സന്തോഷ് ആണ് ഒന്നാം പ്രതി. ഇയാളുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് മറ്റ് ജില്ലകളിലും ഇത്തരം കേന്ദ്രങ്ങളുണ്ടെന്നും സംശയമുണ്ട്. ബ്യൂട്ടിപാർലറിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.